
ബെംഗളൂരു ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചതായി സ്വപ്ന സുരേഷ് ആരോപിച്ചു. എം.ശിവശങ്കറും സി.എം.രവീന്ദ്രനുമാണ് ഇതിനു കൂട്ടുനിന്നത്. ശിവശങ്കറിന്റെ അറസ്റ്റ് ആദ്യഘട്ടം മാത്രമാണെന്നും, രവീന്ദ്രനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന പറഞ്ഞു. ഇഡി ശരിയായ വഴിയിലാണ് നീങ്ങുന്നത്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
‘‘കേസ് അന്വേഷിക്കുന്ന ഇഡി കൃത്യമായ പാതയിൽ തന്നെയാണെന്ന് അറിയുന്നതിൽ സന്തോഷം. ശിവശങ്കർ സാർ അറസ്റ്റിലായത് ദുഃഖകരമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയേയും പുറത്തുകൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം’ – സ്വപ്ന സുരേഷ് പറഞ്ഞു.
‘കേരളം മുഴുവൻ വിറ്റുതുലയ്ക്കാൻ ഇറങ്ങിത്തിരിച്ചവരാണ് മുഖ്യമന്ത്രിയും ഭാര്യയും മകളും. ഇവരെല്ലാം ഇനി വെളിച്ചത്തേക്കു വരും. ഒരു പ്രധാനപ്പെട്ട ആളേക്കൂടി ചോദ്യം ചെയ്യാനുണ്ട്. അതാണ് സി.എം.രവീന്ദ്രൻ. എല്ലാ വമ്പൻ സ്രാവുകളും അധികം വൈകാതെ കുടുങ്ങും. അതു തീർച്ചയാണ്. എനിക്ക് ജയിലിൽ കിടക്കാൻ മടിയില്ല. പക്ഷേ, ഈ പറയുന്നവരെല്ലാം എന്റെ കൂടെ ജയിലിലേക്കു വരുമെന്ന് ഞാൻ ഉറപ്പാക്കും.’ – സ്വപ്ന പറഞ്ഞു.
‘രവീന്ദ്രനെ പലതവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. മുഖ്യമന്ത്രി എന്തൊക്കെ സംഭവിച്ചാലും അതു സമ്മതിക്കുകയുമില്ല. അദ്ദേഹത്തെ ചോദ്യം ചെയ്താൽ കേരളത്തെ വിറ്റുതുലയ്ക്കാനുള്ള പല പദ്ധതികളും പുറത്തുവരും. കമല മാഡം, മകൾ വീണ, മകൻ.. യുഎഇയിൽ ഇരുന്നുകൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പല അഴിമതികളും പുറത്തുവരും’ – സ്വപ്ന പറഞ്ഞു.