
തിരുവനന്തപുരം ∙ ഗവ.ആയുർവേദ കോളജിൽ ഈ മാസം 15ന് ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ച 64 പേരിൽ 7 പേർ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർ. പിടിഎ ഭാരവാഹിയുടെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണം. ചില വിദ്യാർഥികൾ ഇതിനെതിരെ രംഗത്തെത്തിയതോടെയാണു സംഭവം പുറത്താകുന്നത്. ഇതോടെ, ബിരുദ സമർപ്പണച്ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകുമെന്നു വിദ്യാർഥികൾ അറിയിച്ചു.
വൻ ക്രമക്കേടാണ് ബിരുദ സമർപ്പണത്തിൽ നടന്നിരിക്കുന്നത്. പഠിച്ച് പരീക്ഷ പാസ്സാകാത്തർ പോലും ഡോക്ടർമാരാകുകയാണ് ഈ ചടങ്ങിലൂടെ സംഭവിച്ചിരിക്കുന്നത്. ആർക്കൊക്കെ ബിരുദം നൽകണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് എസ്എഫ്ഐ നേതൃത്വം നൽകുന്ന ഹൗസ് സർജൻസ് അസോസിയേഷനായിരുന്നു എന്നാണ് വിവരം. ഇവർ നൽകിയ പട്ടിക അനുസരിച്ചാണു ചടങ്ങ് സംഘടിപ്പിച്ചതെന്ന് കോളജും വ്യക്തമാക്കുന്നു. അതേസമയം ആരോപണം ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കുമെന്നും അതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും പ്രിൻസിപ്പൽ ഡോ.ജി.ജെയ് മാധ്യമങ്ങളോട് വ്യക്തമാക്കി.
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹൗസ് സർജൻസി ഉൾപ്പെടെ അഞ്ചര വർഷം ദൈർഘ്യമുള്ളതാണ് ബിഎഎംഎസ് കോഴ്സ്. ബിരുദ സമർപ്പണച്ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലായിരുന്നു വിശിഷ്ടാതിഥി. പ്രോ–ചാൻസലർ കൂടിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യാതിഥി ആയിരുന്നെങ്കിലും പങ്കെടുത്തില്ല.