
- ഇരുവര്‍ക്കെതിരെയും വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്.
ആലപ്പുഴ ∙ അനാശാസ്യ പ്രവർത്തനം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോംസ്റ്റേ നടത്തിപ്പുകാരനായ ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ആക്രമിച്ചു. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. നട്ടെല്ലിനും നെഞ്ചിനും പരുക്കേറ്റ സിപിഎം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ മുൻ കൺവീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയിൽ ടി.എ.സുധീർ, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനിൽ എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണു കേസ്.
അഗ്നിരക്ഷാ നിലയത്തിനു പടിഞ്ഞാറുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം നടക്കുന്നതായി ആരോപിച്ച് 6 മാസം മുൻപ് നാട്ടുകാർ കെട്ടിടം പൂട്ടിച്ചിരുന്നു. അന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകാൻ സുധീറും രംഗത്തുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പിന്നാലെ സുധീറും സുനിലും ചേർന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്തു. ഇതിനു ശേഷവും അനാശാസ്യ പ്രവർത്തനം തുടരുകയാണെന്ന് പ്രദേശത്തെ 101 വീട്ടുകാർ പരാതി നൽകി. ഇതേ തുടർന്നു സിപിഎം പ്രവർത്തകർ സുധീറിനെ താക്കീത് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച്, ഇന്നലെ രാവിലെ വാനിൽ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വണ്ടിയിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. പരുക്കേറ്റു റോഡിൽ കിടന്ന സോണിയെ അഗ്നിരക്ഷാ സേനയാണ് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
പാർട്ടിയിൽ നിന്ന് പുറത്താക്കി
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു മുൻ കൺവീനറുമായ ടി.എ.സുധീറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണ് പുറത്താക്കിയത്. മുല്ലയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഹോം സ്റ്റേയുടെ മുന്നിൽ പ്രതിഷേധ സമ്മേളനം നടത്തും.