സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുമരണം. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യന് എബ്രഹാം എന്നിവരാ...
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുമരണം. കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പെരുമ്പായിക്കാട് സ്വദേശികളായ സുധീഷ്, കുര്യന് എബ്രഹാം എന്നിവരാണ് മരിച്ചത്. ശക്തമായ മഴക്ക് തെല്ല് ശമനമുണ്ടെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും അപ്പര്‍ കുട്ടനാട്ടിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് പാലായിലെ വെള്ളമിറങ്ങി. ഈരാറ്റുപേട്ട– കോട്ടയം റൂട്ടില്‍ കെഎസ്ആർടിസി സര്‍വീസ് തുടങ്ങി.
എന്നാല്‍ വടയാറില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വൈക്കം തലയോലപ്പറമ്പ് റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് 1200 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. പത്തനംതിട്ടയിലും വ്യാപക കൃഷിനാശമുണ്ടായി. 160 ഹെക്ടര്‍ കൃഷി നശിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ നൂറുകണക്കിന് വീടുകളിൽ വെള്ളംകയറിയതോടെ, ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പമ്പ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഷട്ടര്‍ രാവിലെ അടച്ചു. ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കാസര്‍കോടും മലയോര മേഖലകളില്‍ കനത്തമഴ തുടരുകയാണ്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്ത് കുറുവിലങ്ങാട് സപ്ലൈകോ ഗോഡൗണില്‍ ഒരടിയിലേറെ വെള്ളം കയറി.
COMMENTS