റംബൂട്ടാൻ ശ്വാസനാളത്തിൽ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ആലുവ രാജഗിരി ആശുപത്രി. ആലുവ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെതുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽനിന്ന് ഉടൻ മാറ്റും.
ആലുവ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ 28ാം തിയതിയാണ് വീട്ടിൽ വച്ച് അബദ്ധത്തിൽ പഴം വിഴുങ്ങി ബോധരഹിതനായത്. ശ്വാസം ലഭിക്കാതെ അനക്കം നിലച്ച കുഞ്ഞിനെ ഉടൻത്തന്നെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സ്തംഭനം സംഭവിച്ച അവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തിയ കുഞ്ഞിന് 15 മിനിറ്റോളം സിപിആർ നൽകിയതോടെയാണ് ഹൃദയമിടിപ്പ് വീണ്ടെടുക്കാനായത്.
പിന്നീട് ബ്രോങ്കോസ്കോപ്പി പ്രക്രിയയിലൂടെ കുട്ടിയുടെ ശ്വസനനാളത്തിൽ കുടുങ്ങിയ റംബൂട്ടാൻ പൂർണമായി പുറത്തെടുത്തു. കുട്ടിയുടെ ശ്വാസകോശം സാധാരണ നിലയിൽ ആകുവാനും മസ്തിഷ്കത്തിന് സംഭവിച്ചേക്കാവുന്ന തകാരാറുകളും കണക്കിലെടുത്ത് കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽ വെൻറിലേറ്ററിന്റെ സഹായത്തിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നത്തിൻറെ ഫലമായി കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചു. മുലപ്പാൽ നുണഞ്ഞു തുടങ്ങിയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് ഉടൻ തന്നെ മാറ്റും.
COMMENTS