എന്തെല്ലാം കുപ്രചരണമുണ്ടായാലും ലൈഫ് മിഷന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിപക്ഷശ്രമം സര്‍ക്കാരിനെതിരെ ജനങ്ങ...
എന്തെല്ലാം കുപ്രചരണമുണ്ടായാലും ലൈഫ് മിഷന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പ്രതിപക്ഷശ്രമം സര്‍ക്കാരിനെതിരെ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനാണ്. അനാവശ്യ വിവാദങ്ങളുയര്‍ത്തി നാടിന്റെ വികസനത്തെ തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗം രണ്ടുമണിക്കൂര്‍ പിന്നിട്ടു.
സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. '2016–2019 കാലത്ത് റവന്യൂചെലവ് 11.95 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം വിശദമാക്കി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കി. 600 വാഗ്ദാനങ്ങളില്‍ മുപ്പതോളം മാത്രമേ പൂര്‍ത്തീകരിക്കാനുള്ളു. അവശേഷിച്ച വാഗ്ദാനങ്ങള്‍ കാലാവധി പൂര്ത്തിയാകുംമുന്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ അവിശ്വാസപ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരിലാണ് അവിശ്വാസം, എന്തിലാണ് അവിശ്വാസമെന്നും പിണറായി ചോദിച്ചു. പ്രതിപക്ഷത്തിന് അവരില്‍ത്തന്നെയാണ് അവിശ്വാസം. യുഡിഎഫ് അണികള്‍ക്ക് നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. യുഡിഎഫിലെ ചേരിപ്പോരും അവിശ്വാസപ്രമേയത്തിന് കാരണമാണെന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വാസമാണ്. 91 സീറ്റ് 93 ആയത് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചതിന് തെളിവാണ്. യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനും കടുത്ത വിമര്‍ശനം. കോണ്‍ഗ്രസ് അടിത്തറയ്ക്കുമേല്‍ മേല്‍ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണ്. കോണ്‍ഗ്രസ് അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരുകൂട്ടമായി മാറി. കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ബിജെപി ഏജന്റുമാരെന്ന് വിശേഷിപ്പിക്കുന്നു. നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചുവെന്ന് എഐസിസി സംഭവങ്ങള്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
COMMENTS