ജനീവ:കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്ക് ധരിക്കണമ...
ജനീവ:കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ 12 വയസ്സും അതിനുമുകളിൽ പ്രായമുള്ളവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന നിർദേശം നൽകുന്നത്.
നിർദേശങ്ങൾ ഇവയാണ്
രോഗ വ്യാപനം വലിയ രീതിയിൽ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതുണ്ട്.
കോവിഡ് പകരാൻ മുതിർന്നവരിലുള്ള അതേ സാധ്യത കുട്ടികൾക്കുമുള്ളതിനാൽ ആറിനും 11നും വയസ്സിനിടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികൾ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതുണ്ട്.
സാധാരണ സാഹചര്യങ്ങളിൽ അഞ്ച് വയസ്സിനു താഴെയുള്ളവർക്ക് മാസ്ക് നിർബന്ധമില്ല.
ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായാണ് കുട്ടികൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ലോകത്താകെ 2.3 കോടി ജനങ്ങൾക്കാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാൽ ഇതിൽ കൂടുതൽ പേർ രോഗബാധിതരായുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്. ലക്ഷണമില്ലാത്ത രോഗികളാണ് രോഗ ബാധിതരിൽ കൂടുതലും എന്നുള്ളതുകൊണ്ടാണ് ഈ സാധ്യത നിലനിൽക്കുന്നത്.
COMMENTS