മുംബൈ: കൊവിഡ് ബാധിതരുടെ പ്രതിദിന വർധനയിൽ ആശങ്കയേറി മഹാരാഷ്ട്ര. അവസാന 24 മണിക്കൂറിൽ 7,862 പേർക്കാണു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വർധനയിലെ...
മുംബൈ: കൊവിഡ് ബാധിതരുടെ പ്രതിദിന വർധനയിൽ ആശങ്കയേറി മഹാരാഷ്ട്ര. അവസാന 24 മണിക്കൂറിൽ 7,862 പേർക്കാണു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വർധനയിലെ പുതിയ റെക്കോഡ്. 226 പേരുടെ മരണം കൂടി രേഖപ്പെടുത്തി സംസ്ഥാന ആരോഗ്യ മന്ത്രാലയം. അതോടെ മൊത്തം മരണസംഖ്യ 9,893 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 2,38,461 ആയും ഉയർന്നു.
മുംബൈയും പൂനെയും ഇപ്പോഴും നിയന്ത്രണ വിധേയമാവുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവസാന 24 മണിക്കൂറിൽ 1337 കേസുകളാണ് മുംബൈയിൽ സ്ഥിരീകരിച്ചത്. പൂനെ നഗരത്തിൽ 1099 കേസുകളും. മുംബൈ നഗരം അടങ്ങുന്ന മെട്രൊപൊളിറ്റൻ മേഖല(എംഎംആർ)യിൽ 4,513 കേസുകൾ ഒരൊറ്റ ദിവസം കൊണ്ട് കണ്ടെത്തി.
എംഎംആറിലെ മൊത്തം രോഗബാധിതർ 1,64,175 ആണ്. മരണം 7,063. അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട 226 മരണങ്ങളിൽ 145ഉം എംഎംആറിലാണ്. മെട്രൊപൊളിറ്റൻ മേഖലയിൽ രോഗ നിയന്ത്രണം സാധ്യമായാൽ തന്നെ സംസ്ഥാനത്തെ മൊത്തം ചിത്രത്തിൽ അതു വലിയ പുരോഗതിയുണ്ടാക്കും.
മുംബൈ നഗരത്തിൽ മാത്രം രോഗബാധിതർ 90,000 കടന്നിട്ടുണ്ട്. നഗരത്തിലെ മരണസംഖ്യ 5,205. അവസാന 24 മണിക്കൂറിൽ 73 പേരാണു മുംബൈ നഗരത്തിൽ മാത്രം കൊവിഡ് ബാധിച്ചു മരിച്ചത്. മെട്രൊപൊളിറ്റൻ മേഖലയിൽ താനെ നഗരവും കല്യാൺ ഡോംബിവലിയും ഇപ്പോൾ ഭീഷണിയേറിയ മേഖലകളായിരിക്കുന്നു. 13,837 കേസുകളായി താനെ സിറ്റിയിൽ. 13,192 കേസുകൾ ഡോംബിവലിയിലുണ്ട്. ഇവിടെ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 694 കേസുകളാണ്.
1.32 ലക്ഷത്തിലേറെ പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ടെന്നതിലാണ് സംസ്ഥാന ആരോഗ്യ മന്ത്രാലയം അൽപ്പം ആശ്വാസം കൊള്ളുന്നത്. 95,943 ആക്റ്റിവ് കേസുകളാണു സംസ്ഥാനത്തുള്ളത്. റിക്കവറി നിരക്ക് 55.62 ശതമാനമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
മരണനിരക്ക് 4.15 ശതമാനമാണ്. ഇതു കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരോഗ്യ വിദഗ്ധർ നടത്തുന്നുണ്ട്. പന്ത്രണ്ടര ലക്ഷത്തിലേറെ പേർക്ക് ഇതുവരെ സംസ്ഥാനത്തു പരിശോധന നടത്തിക്കഴിഞ്ഞു. ഇനിയും പരിശോധനകൾ കൂട്ടണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്
COMMENTS