ശ്രീനഗർ: തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം. രാവിലെ ലേയിലെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്തോ...
ശ്രീനഗർ: തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം. രാവിലെ ലേയിലെത്തിയ പ്രധാനമന്ത്രി കരസേന, വ്യോമസേന, ഇന്തോ ടിബറ്റൻ അതിർത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും മോദിയോടൊപ്പമുണ്ട്.
രാവിലെ ഒമ്പതരയോടെയാണ് പ്രധാനമന്ത്രി ലേയിൽ ഇറങ്ങിയതെന്ന് സൈനിക വൃത്തങ്ങൾ. അതിർത്തിക്കടുത്തുള്ള നിമുവിലാണ് മോദിയുള്ളതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ പ്രധാനമന്ത്രിക്കു വിവരിച്ചു കൊടുക്കുന്നുണ്ട്. സിന്ധു നദിയുടെ തീരത്തുള്ള നിമു 11,000 അടി ഉയരത്തിലാണ്. സാൻസ്കർ പർവത നിരകളാൽ ചുറ്റപ്പെട്ട, കയറാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഭൂപ്രദേശം.
ചൈനയുമായുള്ള അതിർത്തി സംഘർഷം നിലനിൽക്കുകയും ഇരു വിഭാഗവും യുദ്ധസന്നാഹങ്ങൾ ശക്തമാക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുൻകൂട്ടി പ്രഖ്യാപിക്കാത്ത ലഡാക്ക് സന്ദർശനം. ഗാൽവൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശേഷമുള്ള സംഘർഷാവസ്ഥയ്ക്ക് അയവുവരുത്താൻ ഇന്ത്യ- ചൈന സൈനികതല ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇതിനിടെ തന്നെ ലഡാക്കിന്റെ ഒരു വശത്ത് ചൈനയും മറുവശത്ത് പാക്കിസ്ഥാനും ആക്രമണസജ്ജരാവുന്നുണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ചൈനീസ് അധികൃതർ പാക് സഹായമുള്ള ഭീകരരുമായി ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി ലംഘിച്ച ചൈനീസ് നടപടിക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം ഇന്ത്യയിലും ഉയരുന്നുണ്ട്. ലഡാക്കിലെ ഇന്ത്യൻ ഭൂമിയിൽ ദുഷ്ടലാക്കോടെ കണ്ണുവച്ചവർക്ക് രാജ്യം ശക്തമായ മറുപടി നൽകുമെന്ന് ഞായറാഴ്ച മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിൽ മോദി വ്യക്തമാക്കിയിരുന്നു.
അതിർത്തിയിലെ സൈനിക തയാറെടുപ്പുകൾ വിലയിരുത്തുന്നതിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ലഡാക്കിലേക്കു പോകാനിരുന്നതാണ്. അതു പിന്നീടു മാറ്റിവയ്ക്കുകയായിരുന്നു.
COMMENTS