തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം ടണ്‍ അരി നൽകിയെന്ന് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ) ജനറല്‍ മാനെജര്‍ വി.കെ. യാദവ് അറിയിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലാവധിക്കാണ് ഇത്രയും അരി നൽകിയത്. ജൂലൈ മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിനായി 0.632 ലക്ഷം ടണ്‍ അരിയും 0.142 ലക്ഷം ടണ്‍ ഗോതമ്പും പ്രതിമാസം കേരളത്തിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അഞ്ചു മാസത്തേയ്ക്ക് കേരളത്തിന് മൊത്തം 1,388 കോടി രൂപ വിലവരുന്ന 3.87 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കേരളത്തിലെ 154 ലക്ഷം ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎംജികെഎവൈ പദ്ധതിക്കുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര ഗവണ്മെന്റായിരിക്കും വഹിക്കുക.
ജൂലൈയിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യം ഇതിനകം തന്നെ സംസ്ഥാന ഗവണ്മെന്റ്ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്. അടുത്ത നാലുമാസത്തേയ്ക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെയും പിഎംജികെഎവൈ പദ്ധതിയുടെയും അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് അനിവാര്യമായത്ര ഭക്ഷ്യധാന്യം എഫ്സിഐയുടെ ഡിപ്പോകളില്‍ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനായി 5.41 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണ്, ഇതില്‍ 4.80 ലക്ഷം ടണ്‍ എഫ്സിഐയുടെ പക്കലും സംസ്ഥാനം സംഭരിച്ച 0.61 ലക്ഷം ടണ്‍ അരി (കസ്റ്റം മില്ല്ഡ് റൈസ്) സംസ്ഥാന ഗവണ്മെന്റിന്റെ പക്കലുമുണ്ടെന്ന് യാദവ് അറിയിച്ചു.
COMMENTS